ഭോപ്പാൽ: സാമൂഹ്യ പരിഷ്കർത്താവ് രാജാ റാം മോഹൻ റോയിയെ ബ്രിട്ടീഷ് ഏജന്റെന്ന് വിളിച്ച് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പർമാർ.
ഇന്ത്യൻ സമൂഹത്തെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കാൻ പ്രവർത്തിച്ച ഒരു ബ്രിട്ടീഷ് ഏജന്റായി റോയ് പ്രവർത്തിച്ചുവെന്നായിരുന്നു അഗർ മാൽവയിലെ ബിർസ മുണ്ട ജയന്തി പരിപാടിയിൽ സംസാരിക്കവേ ഇന്ദർ സിംഗ് പർമാർ പറഞ്ഞത്.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ തുടർന്നു കൂട്ടമായി മതപരിവർത്തനങ്ങൾ അക്കാലത്തു ബംഗാളിൽ നടന്നിരുന്നെന്നും റോയിയെടക്കം നിരവധി ഇന്ത്യൻ പരിഷ്കർത്താക്കളെ ബ്രിട്ടീഷുകാർ ‘അടിമകളാക്കിയിരുന്നു’ എന്നും അദ്ദേഹം ആരോപിച്ചു. ഈ തുടർച്ചയെ തകർത്തു ആദിവാസി സ്വത്വത്തെയും സമൂഹത്തെയും സംരക്ഷിച്ചത് ബിർസ മുണ്ടയാണെന്നും പർമാർ പറഞ്ഞു.
അതേസമയം പർമാറിന്റെ പരാമർശത്തോട് കോൺഗ്രസ് രൂക്ഷമായാണ് പ്രതികരിച്ചത്. പർമാറിന്റെ പ്രസ്താവനയെ നാണക്കേടെന്നാണു കോൺഗ്രസ് വക്താവ് ഭുപേന്ദ്ര ഗുപ്ത വിളിച്ചത്.
പർമാറിന്റെ ചരിത്രബോധത്തെ ചോദ്യം ചെയ്ത ഭുപേന്ദ്ര ഗുപ്ത, സതി നിർത്തലാക്കൽ ബ്രിട്ടീഷ് ദല്ലാൾ പണിയുടെ ഭാഗമായിരുന്നോ എന്ന് ചോദിച്ചു. ‘ഇത് എന്ത് തരം ദല്ലാൾ പണിയായിരുന്നു?. ബ്രിട്ടീഷുകാരുടെ ദല്ലാളന്മാരായിരുന്നവരാണ് ഇന്ന് ഇത് പറയുന്നത്– ഗുപ്ത പറഞ്ഞു.
അതേസമയം, ഇതാദ്യമായല്ല ഇന്ദർ സിംഗ് പർമാർ വിവാദ പരാമർശം നടത്തുന്നത്. ഇന്ത്യ കണ്ടെത്തിയത് വാസ്കോഡ ഗാമയല്ലെന്നും വ്യാപാരിയായ ചന്ദൻ എന്നയാളാണെന്നും നമ്മൾ പഠിച്ചത് തെറ്റായ ചരിത്രമാണെന്നും മുൻപ് ഇന്ദർ സിംഗ് പറഞ്ഞിരുന്നു.
ആർഎസ്എസുമായി ബന്ധമുള്ളവർ എഴുതിയതടക്കം 88 പുസ്തകങ്ങൾ ഗവൺമെന്റ്/ സ്വകാര്യ കോളജ് ലൈബ്രറികൾ ഉൾപ്പെടുത്തണമെന്ന് മുൻപ് ഇന്ദർ സിംഗ് പർമാറിന്റെ വകുപ്പ് നിർദേശം നൽകിയതും വിവാദമായിരുന്നു.